കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ സംഭവത്തിൽ പ്രതികളായ മൂന്ന് പേർക്കും ഹൈക്കോടതി ജാമ്യം നൽകി. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് ജാമ്യം. ഇവർ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് വിമാനത്തിലും പ്രതിഷേധ സ്വരം മുഴങ്ങിയത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ സഹയാത്രകരായ രണ്ട് പേർ പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാർ ലഗേജുകൾ എടുക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ട് പേർ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചത്. രണ്ടുതവണ ”പ്രതിഷേധം പ്രതിഷേധം” എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്തു. തുടർന്ന് ഇവരെ കായികമായി നേരിടുകയായിരുന്നു ജയരാജൻ. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവം വലിയ വിവാദമായതിന് പിന്നാലെ വധശ്രമക്കേസ് ചുമത്തിയാണ് മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്തത്. എന്നാൽ തങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രണ്ടുതവണ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗൺമാനുൾപ്പെടെയുള്ളവർ പ്രതികൾക്കെതിരെ മൊഴി നൽകിയെങ്കിലും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ അംഗീകരിക്കുകയായിരുന്നു.
Comments