അതിസുന്ദരം എന്നാൽ നിഗൂഢത ഒളിപ്പിച്ച് വെക്കുന്നതുമായ ഒരു പ്രതിഭാസമാണ് പ്രകൃതി. പർവ്വതങ്ങളും താഴ് വാരങ്ങളും നദികളുമൊക്കെ കൊണ്ട് സമ്പദ്‌സമൃദ്ധമാണെങ്കിലും ഇവിടെ ഒളിഞ്ഞുകിടക്കുന്ന ആപത്തുകളും പ്രവചരിക്കുന്ന അവിശ്വസനീയമായ വാർത്തകളും ഏറെയാണ്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് അരുണാചൽ പ്രദേശിലെ ചാങ്ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നോങ് യാങ് തടാകം. ഇന്ത്യ-മ്യാന്മാർ അതിർത്തിയിൽ സഞ്ചാവികൾക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണെങ്കിലും ഇവിടെ വിനോദ സഞ്ചാരത്തിനായി ആരും എത്താറില്ല, അതിന് കാരണം ഈ തടാകത്തിന് ലഭിച്ച പേര് തന്നെയാണ്. ഇന്ത്യയിലെ ബർമൂഡ ട്രയാങ്കിൾ എന്നും ലേക്ക് ഓഫ് നോ റിട്ടേൺ എന്നുമാണ് ഇത് അറിയപ്പെടുന്നത്.
കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന ഈ പേരുകൾക്ക് പിന്നിലുമുണ്ട് ഒരു ചരിത്രം. അമാനുഷിക ശക്തികളും കാണാതായ പട്ടാളക്കാരുടെ ദുരാത്മാക്കളും രക്തദാഹികളായി അലഞ്ഞു നടക്കുന്നുണ്ടെന്നാണ് ഇവിടുത്തെ നാട്ടുകാർ വിശ്വസിക്കുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം ഇന്ത്യ-ബർമ്മ അതിർത്തിയിൽ തകർന്നുവീണു. പാങ്‌സൗ ഗ്രാമത്തിലെ ഒരു തടാകത്തിലാണ് വിമാനം പതിച്ചത്. കുറച്ച് മാസങ്ങൾക്ക് ശേഷം യുദ്ധത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ട ജാപ്പനീസ് സൈനികർ വഴി തെറ്റി ഈ തടാകത്തിന്റെ സമീപത്ത് എത്തി. പിന്നാലെ മലേറിയ രോഗം ബാധിച്ച് എല്ലാവരും മരിച്ചു. ഈ രണ്ട് ദുരന്തങ്ങളും അന്ന് സൈനിക ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിനെല്ലാം കാരണം ആ തടാകമാണെന്ന് അവർ വിശ്വസിച്ചു.
തടാകത്തിന്റെ നിഗൂഢതകൾ തേടിയിറങ്ങിയ പലരും ഇതിൽ അകപ്പെട്ട് മരിച്ചുവെന്ന് പറയപ്പെടുന്നു. 1942 ൽ ഒരു ബ്രിട്ടീഷ് സംഘത്തെ തടാകത്തിന് സമീപത്ത് വെച്ച് കാണാതായി. ഇവിടെ എന്തെങ്കിലും നിഗൂഢത ഒളിഞ്ഞ് കിടപ്പുണ്ടോയെന്ന് തേടി ഇറങ്ങിയ അമേരിക്കൻ പട്ടാളക്കാരെല്ലാം മുങ്ങി മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതോടെ അമേരിക്കക്കാർ ഈ തടാകത്തിന് ‘ലേക് ഓഫ് നോ റിട്ടേൺ’ എന്ന് പേര് നൽകി.
ഇന്ത്യയും മ്യാന്മറും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയ ശേഷം ഇരു രാജ്യങ്ങളുടെ അതിർത്തിയിലേക്കും വിനോദസഞ്ചാരികൾ ഒഴുകി. എന്നാൽ നിഗുഢതയുടെ പ്രശസ്തി അപ്പോഴും നോങ് യാങ് തടാകത്തെ വിട്ട് പോയില്ല. അവിടെ പോയാൽ തിരികെയെത്താൻ ആവില്ലെന്ന് ഇന്നും പലരും വിശ്വസിക്കുന്നുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങൾ നീക്കുന്നതിനായി ചിലർ സാഹസിക യാത്രകളും നടത്താറുണ്ട്.
Comments