തിരുവനന്തപുരം : മോൻസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിൽ എത്തിയതിൽ നടപടി ഇന്ന്. സ്പീക്കർ എം.ബി.രാജേഷ് വാർത്താസമ്മേളനം നടത്തി നടപടി അറിയിക്കും.
സഭാ ടീവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയിൽ എത്തിയതെന്ന് ചീഫ് മാർഷൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി. ലോകകേരളസഭ നടന്ന രണ്ടുദിവസവും നിയമസഭാമന്ദിരത്തിൽ കയറിയിരുന്നെങ്കിലും പ്രതിനിധികൾ സന്നിഹിതരായ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രവേശിച്ചിരുന്നില്ലെന്ന് ചീഫ് മാർഷൽ റിപ്പോർട്ടിൽ പറയുന്നു.
അനിത നിയമസഭാമന്ദിരത്തിലുണ്ടായിരുന്ന മുഴുവൻസമയവും ഒ.ടി.ടി. പ്ലാറ്റ്ഫോം കമ്പനിയിലെ രണ്ടുജീവനക്കാർ ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേലാണ് ഇന്ന് നടപടി പ്രഖ്യാപിക്കുക. അനിതക്ക് സഹായം നൽകിയ ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാർ റദ്ദാക്കാനാണ് സാദ്ധ്യത.
Comments