ഇസ്ലാമാബാദ്: പാകിസ്താനിൽ പേപ്പർ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഈ വർഷം ഓഗസ്റ്റ് മുതൽ പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ലഭ്യമാകില്ലെന്ന് പാകിസ്താൻ പേപ്പർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. പേപ്പർ വ്യവസായ മേഖലയിലെ പ്രാദേശിക കുത്തകകളും, സർക്കാരിന്റെ തെറ്റായ നയങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.
പേപ്പറിന് വലിയ വിലയാണ് രാജ്യത്ത് ഇപ്പോൾ നൽകേണ്ടി വരുന്നത്. ഉയർന്ന വില വർധന കാരണം പുസ്തക പ്രസാധകർക്ക് വില നിശ്ചയിക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നു. സിന്ധ്, പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ മേഖലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പോലും നടത്താനായിട്ടില്ല.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഊർജ്ജമേഖലയിലുൾപ്പെടെയുള്ള നിക്ഷേപങ്ങളുടേയും, കടമെടുത്ത തുകയും മറ്റുമായി ചൈനയ്ക്ക് വലിയ തോതിൽ പാകിസ്താൻ പണം തിരിച്ചടക്കാനുണ്ട്. ചൈനയ്ക്ക് പുറമെ സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും 30 വർഷത്തിനിടെ 13ഓളം വായ്പകളാണ് പാകിസ്താൻ എടുത്തിട്ടുള്ളത്. ഇതൊന്നും തിരിച്ചടയ്ക്കാൻ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.
Comments