പത്തനംതിട്ട: കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണു രാജിനെ ആക്രമിച്ച സംഭവത്തിൽ , എസ്ഡിപിഐ -ലീഗ് ഭീകരതയ്ക്കെതിരെ യുവജന പ്രതിരോധവുമായി രംഗത്തെത്തിയ ഡി വൈ എഫ് ഐയുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ.
എസ്ഡിപിഐയുമായി ബന്ധം സ്ഥാപിക്കില്ലെന്ന് പറയുമ്പോഴും മറുവശത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ ഒളിഞ്ഞും തെളിഞ്ഞും എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുന്ന സിപിഎം ഇരട്ടത്താപ്പാണ് സമൂഹമാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത്.
ഇതിന് മുൻപ് ഈ രീതിയിൽ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചത് വിവാദമായതാേടെ തദ്ദേശ സ്ഥാപനങ്ങളിൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് സിപിഎം ഔദ്യാഗിക തീരുമാനമെടുത്തിരുന്നു. എന്നാൽ പത്തനംതിട്ട നഗരസഭയിൽ ഉൾപ്പെടെ ഇരുകൂട്ടരും രഹസ്യ ധാരണയുണ്ട്.
പത്തനംതിട്ടയിൽ സ്കൂളിൽ പോയ കുട്ടികളെ ഐ ആം ബാബ്റി ബാഡ്ജ് ധരിപ്പിച്ച കോട്ടാങ്ങലിൽ പഞ്ചായത്ത് ഭരണം എസ്ഡിപിഐ പിന്തുണയോടെയാണ്. അഭിമന്യു വധക്കേസിലെ പ്രതികളിലൊരാൾ കോട്ടാങ്ങലിലെ എസ്ഡിപിഐ പ്രവർത്തകനായിരുന്നിട്ടും ബന്ധം തുടരുന്നതിൽ സാധാരണ പാർട്ടി പ്രവർത്തകർക്കും അമർഷം ഉണ്ട്.
പാർട്ടിയുടെ പരസ്യനിലപാടിലെ വെള്ളം ചേർക്കലിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതി വിധിയെ തുടർന്നാണ് ഭരണം നടത്തുന്നതെന്നാണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ വാദം. കോട്ടാങ്ങലിൽ എസ്ഡിപിഐ പിന്തുണയോ അധികാരത്തിലേറിയ ഭരണസമിതി രാജി വെച്ചിരുന്നു.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുകയായിരുന്നു. ആവണിശ്ശേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പിന്തുണ തങ്ങൾ സ്വീകരിക്കുകയായിരുന്നു എന്നാണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് പറയുന്നത്
Comments