കാബൂൾ: വിനാശകാരിയായ ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു.
പാക്തികയിലെ ഗയാൻ ജില്ലയിൽ വെള്ളിയാഴ്ച രാവിലെയോടെ ആയിരുന്നു ഭൂചലനം. മേഖലയിൽ ബുധനാഴ്ച ഉണ്ടായ ഭൂചലനത്തിൽ 1,150 പേർ കൊല്ലപ്പെട്ടിരുന്നു. ഭൂചലനം റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.
നഗരമേഖലകളിൽ നിന്നും അകലെ വിദൂരമായ മലനിരകളോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഭൂചലനം കൂടുതൽ നാശം വിതച്ചത്. ദുരന്ത പ്രതിരോധത്തിലെ താലിബാൻ സർക്കാരിന്റെ പരിചയക്കുറവ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ലോകരാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം വഷളായിരുന്നു. അന്താരാഷ്ട്ര സഹായം ലഭ്യമാകുന്നതിന് ഈ രാഷ്ട്രീയ സാഹചര്യം വിലങ്ങു തടിയായിരുന്നു.
എന്നാൽ, ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് സഹായം ലഭ്യമാക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുകളും ഇന്ത്യ അഫ്ഗാനിസ്ഥാനിൽ എത്തിച്ച് നൽകിയിരുന്നു.
Comments