കോഴിക്കോട്: ബാലുശ്ശേരിയിൽ ഫ്ളക്സ് ബോർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി കോഴിക്കോട് ജില്ല അദ്ധ്യക്ഷൻ അഡ്വ.വി.കെ.സജീവൻ. ബാലുശ്ശേരി സംഭവത്തതോടെ ഡിവൈഎഫ്ഐ-എസ് ഡിപിഐ ബന്ധം വ്യക്തമായി എന്ന് അദ്ദേഹം പറഞ്ഞു. ഇരുവരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലെത്തി. സംഭവത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ഇപ്പോൾ പാർട്ടി നടത്തുന്ന പ്രതിഷേധം വെറും പ്രഹസനമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഡിവൈഎഫ്ഐലും പോപ്പുലർ ഫ്രണ്ടിലും ഒരേ സമയത്ത് അംഗങ്ങളായിട്ടുള്ളവരെ കണ്ടെത്തി പുറത്താക്കുകയാണ് പാർട്ടി ആദ്യം ചെയ്യേണ്ടത്. ഇരു പാർട്ടിയിലും അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നത് പോപ്പുലർ ഫ്രണ്ടിന്റെ അതേ നയം തന്നെ ഡിവൈഎഫ്ഐയ്ക്കും ഉള്ളതുകൊണ്ട് തന്നെയാണ്. രണ്ടും ഒന്നും തന്നെയാണ് എന്ന ധാരണ തീവ്രവാദികൾക്കുണ്ട്. ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളിലും അവരുടെ സാന്നിധ്യമുണ്ടെന്നും വി.കെ.സജീവൻ പറഞ്ഞു.
ബാലുശ്ശേരിയിൽ ഫ്ളക്സ് ബോർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, സിപിഎം അനുഭാവി ഷാലിദ്, ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ് എന്നിവരാണ് അറസ്റ്റിലായത്.
Comments