ന്യൂഡൽഹി: മധ്യപ്രദേശിൽ നഗരസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. എന്നാൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തയനുസരിച്ച് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. 109 അർബൻ ബോഡി വാർഡുകളാണ് ബി.ജെ.പി എതിരില്ലാതെ വിജയിച്ചത്.
സംസ്ഥാനത്തെ നഗരഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി പിന്നിട്ടതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമായി. സംസ്ഥാനത്ത് ബിജെപിയുടെ മുനിസിപ്പൽ കോർപ്പറേഷനിൽ ഒരു വാർഡിലും മുനിസിപ്പാലിറ്റിയിൽ 12 വാർഡുകളിലും നഗരസഭയിലെ 96 വാർഡുകളിലും കൗൺസിലർമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 109 ഇടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു.
സെഹോർ ജില്ലയിലെ ഷാഗഞ്ച് നഗർ പഞ്ചായത്തിലെ 15 വാർഡുകളിൽ എല്ലായിടത്തും ബിജെപി വിജയിച്ചു. ഇതുകൂടാതെ, സാഗർ ജില്ലയിലെ ബറോഡിയകലാൻ മുനിസിപ്പൽ കൗൺസിലിലെ 15 വാർഡുകളിൽ എല്ലാം പാർട്ടി വിജയിച്ചു. മാൽത്തണിൽ 15 വാർഡുകളിൽ 12 വാർഡുകളും ബാന്ദ്രിയിൽ 15 വാർഡുകളിൽ 11 ലും വിജയിച്ചപ്പോൾ, ദാതിയ മുനിസിപ്പാലിറ്റിയിൽ 6 വാർഡുകൾ നേടി.
സംസ്ഥാനത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും 109 വാർഡുകളിൽ കൗൺസിലർമാരായി ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷൻ എംപി വിഷ്ണുദത്ത് ശർമ പറഞ്ഞു. ബിജെപിയുടെ സദ്ഭരണ, വികസന നയങ്ങൾക്കുള്ള വലിയ വിജയമാണിത് അദ്ദേഹം വ്യക്തമാക്കി.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർമാരെയും അഭിനന്ദിച്ച സംസ്ഥാന പ്രസിഡന്റ് ശർമ, ഇത് ഏകോപനത്തിന്റെയും യോജിപ്പിന്റെയും സഹവർത്തിത്വത്തിന്റെയും മികച്ച ഉദാഹരണമാണെന്ന് പറഞ്ഞു. ബിജെപിയുടെ നയങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തുടർച്ചയായി വർധിച്ചതായാണ് ഇത് കാണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Comments