ഇസ്ലാമാബാദ്: വിദേശ ധനസഹായത്തോടെ നടപ്പാക്കിയ പദ്ധതികളിൽ 43 ശതമാനവും പ്രശ്നകരമാണെന്ന് പാകിസ്താൻ സാമ്പത്തിക മന്ത്രാലയം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാകിസ്താൻ നേരിടുന്നത്. അതിനിടയിൽ ഏകദേശം 35 ബില്യൺ ഡോളർ മൂല്യമുള്ള പദ്ധതികൾ ഒന്നുകിൽ പുരോഗമിക്കാതെ ഇരിക്കുന്നുവെന്നും അതല്ലെങ്കിൽ പ്രതീക്ഷിച്ച ഫലങ്ങൾ നൽകുന്നില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. വിദേശ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള ദേശീയ കോർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം പാകിസ്താൻ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കയത്.
മുഴുവൻ ഏകദേശം 3.3 ബില്യൺ ഡോളർ മൂല്യമുള്ള ഫെഡറൽ എനർജി പ്രോജക്ടുകളിൽ 2.3 ബില്യൺ അതായത് 70 ശതമാനവും വിദേശ നിക്ഷേപമാണ്. എന്നാൽ ഈ പ്രോജക്റ്റുകൾ പ്രശ്നമുള്ളതായി കാണപ്പെടുന്നുവെന്നും അവ പൂർത്തീകരിക്കപ്പെടുകയോ ആഗ്രഹിച്ച ഫലം ലഭിക്കുകയോ ചെയ്തേക്കില്ല എന്നും പാകിസ്താൻ പറയുന്നു. ഊർജ്ജമേഖല രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വെല്ലുവിളിയായി ഉയർന്നു വരുന്നു.
വൈദ്യുതി മേഖലയിലെ 17 ശതമാനത്തിലധികം നഷ്ടമാണ്. ഗ്യാസ് മേഖലയിൽ 10-17% ത്തോളം സിസ്റ്റം നഷ്ടമാണ്. പാക്കിസ്താന്റെ സമ്പദ്വ്യവസ്ഥയ്ക്കും കടങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഊർജ്ജ മേഖലയിൽ അന്താരാഷ്ട്രതലത്തിൽ ധനസഹായം നൽകുന്ന പദ്ധതികൾ എല്ലാം പരാജയപ്പെടുകയാണെന്നാണ് സർക്കാർ വിലയിരുത്തൽ. സാമ്പത്തിക കാര്യ മന്ത്രി സർദാർ അയാസ് സാദിഖിന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേർന്നത്. യോഗത്തിൽ വകുപ്പുകളുമായി ബന്ധപ്പെട്ട മന്ത്രിമാരും പ്രവിശ്യാ സർക്കാരുകളുടെ പ്രതിനിധികളും പങ്കെടുത്തു.
Comments