തിരുവനന്തപുരം: ക്യാൻസർ രോഗിയായ ഒരു വയസുള്ള പെൺകുഞ്ഞിന്റെ ചിത്രം ഉപയോഗിച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘം പിടിയിൽ. മലപ്പുറം ചെമ്മൻകടവ് സ്വദേശി സഫീർ, കോട്ടയം ഒളശ സ്വദേശി ലെനിൽ, ചെങ്ങളം സ്വദേശി ജോമോൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.ആർസിസിയിൽ ചികിത്സയിലുള്ള പെൺകുട്ടിക്കെന്ന പേരിലാണ് സംഘം ആളുകളിൽ നിന്ന് പണം പിരിച്ചത്.
പിരിച്ച പണവുമായി ഉടൻ തന്നെ ബാറിൽ കയറി മദ്യപിക്കാൻ കയറിയതോടെയാണ് തട്ടിപ്പു സംഘം പിടിയിലായത്. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ്.
കുഞ്ഞിന്റെ അച്ഛൻ ചികിത്സയ്‌ക്ക് സഹായം തേടി ഫേയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം വച്ചാണ് തട്ടിപ്പു സംഘം ഫ്‌ളക്‌സ് അടിച്ച് നാട്ടുകാർക്കിടയിൽ ബക്കറ്റ് പിരിവ് നടത്തിയത്.
പിരിഞ്ഞു കിട്ടിയ പണവുമായി സംഘം നേരെ ബാറിൽ കയറിയതാണ് തട്ടിപ്പ് സംഘത്തിന് വിനയായത്. ബാറിൽ വച്ച് സംഘത്തെ കണ്ട നാട്ടുകാരിൽ ഒരാളാണ് സംശയം തോന്നി പോലീസിൽ വിവരം അറിയിച്ചത്. പോലീസ് കുട്ടിയുടെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മൂവർ സംഘത്തിന്റെ തട്ടിപ്പ് വ്യക്തമായത്. ചോദ്യം ചെയ്യലിൽ മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംഘം പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായ സഫീർ കഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments