അഹമ്മദാബാദ്: ഗുജറാത്തിൽ തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാൻകനീർ സ്വദേശികളായ അക്ബർ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിൽ കലാപകാരികളുടെ വീടുകൾ യോഗി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിലുള്ള പ്രതികാരമെന്നോണമാണ് തീവണ്ടി അട്ടിമറിയ്‌ക്കാൻ ഇവർ ശ്രമിച്ചത്.
മോർബി-വാൻകനീർ ദെമു തീവണ്ടിയായിരുന്നു ഇവർ ലക്ഷ്യമിട്ടത്. തീവണ്ടി അട്ടിമറിയ്‌ക്കാനായി റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ഇവരെ റെയിൽവേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്‌റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് തീവണ്ടി അട്ടിമറി ശ്രമവും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും പുറത്തുവന്നത്. ഇവർക്ക് പുറമേ മറ്റൊരു സ്ത്രീയെ കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
യുപിയിൽ വീട് നഷ്ടമായ കലാപകാരികളുടെ കൂട്ടത്തിൽ അക്ബറിന്റെ ബന്ധുക്കളും ഉൾപ്പെടുന്നുണ്ട്. ഇതോടെയാണ് സർക്കാരിനോട് പ്രതികാരം ചെയ്യാൻ തീവണ്ടി അട്ടിമറിയ്‌ക്കാൻ ശ്രമിച്ചത്. അതേസമയം ഇവർക്ക് ഭീകര ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇവരെ ഭീകര വിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്യും.
പ്രതികൾ നേരത്തെയും തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ജൂൺ 12ന് മക്കൻസാർ ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ സിമന്റുകട്ടകൾ കണ്ടതായി റെയിൽവേ എൻജിനീയർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നിലും ഇവരാണെന്നാണ് നിഗമനം.
Comments