മുംബൈ: മൂന്ന് ദിവസമായി അരങ്ങേറുന്ന അന്തർനാടകങ്ങൾ തുടരുമ്പോൾ വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേയ്ക്കാണ് ഉദ്ധവും സഖ്യനേതാക്കളും നീങ്ങുന്നത്. ഡെപ്യൂട്ടി സ്പീക്കർക്കാണ് ശിവസേന പരാതി നൽകിയിരിക്കുന്നത്. മുംബൈയിലെ ശിവസേനാ നേതാക്കളുടെ യോഗമാണ് ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചിരിക്കുന്നത്. എന്നാൽ ബിർളാ മാതോശ്രീ ഓഡിറ്റോറിയത്തിലെ യോഗത്തെ അഭിസംബോധന ചെയ്യുന്നത് ആദിത്യ താക്കറെയായിരിക്കും. ഉദ്ധവ് വെർച്വൽ സംവിധാനത്തിലൂടെയാണ് പങ്കെടുക്കുക.
ഇതിനിടെ 38 എംഎൽഎമാരെ കൂടെ നിർത്തി ഏകനാഥ് ഷിൻഡേ തങ്ങളുടേതാണ് യഥാർത്ഥ ശിവസേനയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. അയോഗ്യരാക്കുമെന്ന വിഷയത്തിൽ പ്രമുഖ നിയമവിദഗ്ധരുമായി ഷിൻഡേ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഗുവാഹട്ടി ഹോട്ടലിൽ തങ്ങുന്ന നേതാക്കൾ മുംബൈയിലെത്തിയാൽ മാത്രം ചർച്ചയെന്ന ഉദ്ധവിന്റെ നിർദ്ദേശത്തെ വിമതർ തുടക്കത്തിൽ തന്നെ തള്ളിയതോടെയാണ് പ്രശ്നം സങ്കീർണ്ണമായത്.
നാട്ടിലടക്കം 50 ലേറെ നേതാക്കളെ തങ്ങൾക്കായി അണിനിരത്തുമെന്ന ഷിൻഡേയുടെ വാദത്തെ ഭരണകക്ഷി നേതാക്കളും മഹാവികാസ് അഖാഡി നേതാക്കളും തള്ളിയിരി ക്കുകയാണ്. വേണ്ടി വന്നാൽ തെരുവിൽ നേരിടുമെന്നും ഭരണപക്ഷത്തുള്ള ശിവസേനാ നേതാക്കൾ പറഞ്ഞതോടെ പാർട്ടിക്കുള്ളിലെ സംഘർഷം തെരുവിലെത്തുമെന്ന മുന്നറിയിപ്പും പാർട്ടിപ്രവർത്തകർ നൽകിയിരിക്കുകയാണ്.
മഹാവികാസ് അഗാഡിയ്ക്ക് നേതൃത്വം കൊടുക്കുന്ന പാർട്ടിയെന്ന നിലയിൽ ശിവസേന നേതാവ് ഒരു ഭീരുവിനെപോലെ ഒളിച്ചോടുന്നു എന്ന പരിഹാസവും വിമതർ നടത്തുകയാണ്. രണ്ടു ദിവസമായി രാജിനാടകവും ഔദ്യോഗിക വസതി ഒഴിയലും വഴി ബാൽതാക്കറെയുടെ പേരിൽ സഹതാപ തരംഗം ഉണ്ടാക്കാനുള്ള ശ്രമമാണ് ഉദ്ധവ് നടത്തിയത്. താൻ പലരേയും സഹായിച്ചെന്ന ഉദ്ധവിന്റെ വാദത്തെ തങ്ങളെ തീർത്തും അവഗണിച്ചെന്ന തെളിവ് നിരത്തിയാണ് ഷിൻഡേ പക്ഷം വിമർശിക്കുന്നത്.
ഇതിനിടെ എൻസിപി നേതാവ് ശരദ് പവാർ പ്രസ്താവന നടത്തിയതോടെയാണ് ഉദ്ധവിന് മാനസിക ധൈര്യം വന്നത്. ഇന്ന് ദേശീയ തലത്തിലെ ശിവസേനാ യോഗമാണ് മുംബൈയിൽ വിളിച്ചു ചേർത്തിരിക്കുന്നത്.
Comments