കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപിയ്ക്കെതിരെ സിബിഐ അന്വേഷണം. നാഷണൽ കോൺഗ്രസ് പാർട്ടി എംപി മുഹമ്മദ് ഫൈസലിനെതിരെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിന്റെ വിവിധയിടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി.
ലക്ഷദ്വീപിൽ നിന്നും ശ്രീലങ്കയിലേക്ക് ചൂരമീൻ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫൈസലിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. എംപിയ്ക്ക് പുറമേ അനന്തിരവൻ അബ്ദുൾ റസാഖിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ 25 ഓളം സ്ഥലങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.
ഫൈസലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് സഹകരണ സംഘത്തിൽ നിന്ന് ചൂര മീൻ ശ്രീലങ്കയിലേക്ക് കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ പണം ലഭിക്കുമെന്ന് സഹകരണ സംഘത്തിന് കമ്പനി ഉറപ്പ് നൽകിയ ശേഷമായിരുന്നു കരാറിൽ ഏർപ്പെട്ടത്. തുടർന്ന് 250 മില്യൺ ചൂര കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിൽ ത്തെുകയും ചെയ്തു.
എന്നാൽ കരാറിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇതിലൂടെ ഇരുവർക്കും സാമ്പത്തിക ലാഭം ഉണ്ടായി എന്നും പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിൽ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് സിബിഐയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം അഴിമതി ആരോപണം ഫൈസൽ നിഷേധിച്ചു. തനിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല. കയറ്റുമതിയിലൂടെ ലഭിച്ച ഒരു രൂപ പോലും തന്റെ അക്കൗണ്ടിൽ ഇല്ല. കേസ് രാഷ്ട്രീയ പ്രേരിതം ആണ്. അഡ്മിനിസ്ട്രേറ്റർക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധിക്കുന്നത് താനാണ്. അതുകൊണ്ട് രാഷ്ട്രീയ പകപോക്കലാണ്. അന്വേഷണം നേരിടാൻ തയ്യാറാണെന്നും എംപി പ്രതികരിച്ചു.
Comments