ടെഹ്റാൻ: ഇറാനിൽ ഭൂചലനം. ദക്ഷിണ ഇറാനിൽ ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ചരാക്ക് തുറമുഖത്തിനും കിഷ് ദ്വീപിനും ഇടയിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഇതേപ്രദേശത്ത് കഴിഞ്ഞ പത്ത് ദിവസമായി ചെറിയ തോതിലുള്ള നൂറോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്നാണ് വിവരം.
ഇറാനിൽ ഭൂചലനമുണ്ടായതിന് പിന്നാലെ യുഎഇയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. വസ്തുക്കൾ ചലിച്ചതായും കെട്ടിടങ്ങൾക്ക് വിറയിൽ അനുഭവപ്പെട്ടതായും യുഎയിലെ ജനങ്ങൾ പ്രതികരിച്ചു.
കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തവണയാണ് ഭൂചലനമുണ്ടായത്. ആദ്യത്തെ ഭൂചലനത്തിൽ ആയിരത്തോളമാളുകൾ കൊല്ലപ്പെട്ടിരുന്നു. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.
Comments