വാഷിംഗ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ നിർണായക വിധി.അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോ വേഴ്സസ് വെയ്ഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗർഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
അമേരിക്കൻ സ്ത്രീകൾക്ക് ഗർഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭഛിദ്രത്തിന് സമ്പൂർണ അവകാശം നൽകുന്നതായിരുന്നു റോ വേഴ്സസ് വെയ്ഡ് വിധി. 50 വർഷത്തിലധികം പഴക്കമുള്ള ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ വിയോജിച്ചു.
ഭരണഘടനാ സംരക്ഷണം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കൻ സ്ത്രീകൾക്ക് വേണ്ടി ഞങ്ങൾ വിയോജിക്കുന്നു’- വിയോജിപ്പുള്ള ജസ്റ്റിസുമാരായ സ്റ്റീഫൻ ബ്രെയർ, സോണിയ സോട്ടോമേയർ, എലീന കഗൻ എന്നിവർ പറഞ്ഞു. വിധിക്കെതിരെ പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കർ നാൻസി പെലോസിയും രംഗത്തെത്തി. അമേരിക്കയെ 150 വർഷം പിന്നോട്ട് നടത്തിച്ച വിധിയെന്ന് ബൈഡൻ പ്രതികരിച്ചു. അമേരിക്കയ്ക്ക് ഇന്ന് ദുഃഖം നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിക്ക് പിന്നാലെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരായ സ്ത്രീകൾക്ക് സഹായം നൽകുമെന്ന് ബഹുരാഷ്ട്ര കമ്പനികൾ വ്യക്തമാക്കി.
ആമസോൺ, മെറ്റ, നെറ്റ്ഫ്ളിക്സ്, മൈക്രോസോഫ്റ്റ് , ആപ്പിൾ, ഡിസ്നി, ലെവിസ്, ഡിസ്നി, സ്റ്റാർബക്ക്സ്, സൂം, ഗുക്കി തുടങ്ങിയ കമ്പനികളാണ് ഗർഭഛിദ്രത്തിന് തടസ്സം നേരിടുന്ന സ്ത്രീകൾക്ക് സഹായം നൽകുമെന്നറിയിച്ചത്. ഈ കമ്പനികളിലെ ജീവനക്കാരികളുള്ള അമേരിക്കൻ സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയമപരമായ തടസ്സം നേരിടുന്നുണ്ടെങ്കിൽ യുഎസിലെ മറ്റൊരു സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് പോവാനുള്ള യാത്രാ ചെലവുകൾ അടക്കം വഹിക്കുമെന്നാണ് കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനായി പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ അടച്ചു പൂട്ടിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Comments