അഗർത്തല: ഉപതിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് ബിജെപി ഓഫീസുകൾ ആക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ. ജബരാജ് നഗറിലും അഗർത്തലയിലുമായിരുന്നു പാർട്ടി ഓഫീസുകൾ ആക്രമിച്ചത്. അഗർത്തലയിൽ ബിജെപി ഓഫീസുകൾ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ വളഞ്ഞിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ജബരാജ് നഗറിൽ 4572 വോട്ടുകൾക്കാണ് ബിജെപിയുടെ മൊലീന ദേബ്നാഥ് വിജയിച്ചത്. മൊലീന ദേബ്നാഥിന് 18769 വോട്ടുകൾ ലഭിച്ചു. സിപിഎം സ്ഥാനാർത്ഥിക്ക് 14,197 വോട്ടുകൾ ലഭിച്ചു. കോൺഗ്രസിന് ഇവിടെ 1440 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
നേരത്തെ ടൗൺ ബോർഡോവാലിയിൽ നിന്ന് മുഖ്യമന്ത്രി മണിക് സാഹയും വിജയിച്ചിരുന്നു. 6104 വോട്ടുകൾക്കായിരുന്നു വിജയം. മാണിക് സാഹ 17181 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുളള കോൺഗ്രസിന്റെ ആശിഷ് കുമാറിന് 11,077 വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
‘തോൽവിയിൽ പ്രകോപിതരായ കോൺഗ്രസ് ഗുണ്ടകൾ കല്ലും കട്ടകളുമായി ബിജെപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ഇതിന് പ്രവർത്തകർ തിരിച്ചടി നൽകി. ഞങ്ങൾ ഭീരുക്കളല്ല. ഇത്തരം പേടിത്തൊണ്ടന്മാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം.‘ സംഭവത്തിന് ശേഷം ബിജെപി ത്രിപുര ഉപാദ്ധ്യക്ഷൻ റജിബ് ഭട്ടാചാർജി പറഞ്ഞു.
Comments