മലപ്പുറം: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിലൂടെ സിപിഎം ഉന്നംവെച്ചത് ബിജെപിയെ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ഗോത്രവർഗ പ്രതിനിധിയെന്നത് ഉൾക്കൊള്ളാനാകാത്ത സിപിഎം, ആദിവാസി ഗോത്രവർഗ ജനവിഭാഗത്തിനിടയിൽ ബിജെപിയെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് വയനാട്ടിൽ കുഴപ്പമുണ്ടാക്കിയത്.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായതിനാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് എസ്എഫ്ഐ ആക്രമണം നടത്തിയതെന്നും മുരളീധരൻ ആരോപിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സാമാജികർ ആർക്കൊപ്പം എന്നതിലൂടെ അവരുടെ നയവും മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവനൊപ്പം നിലകൊള്ളുന്നവരാണെങ്കിൽ ദ്രൌപദി മുർമുവിന് പിന്തുണ പ്രഖ്യാപിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറം എടപ്പാളിൽ ശ്രീവത്സം – കാർക്കിനോസ് കാൻസർ സെൻറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
Comments