കോഴിക്കോട് : ഫ്ളക്സ് കീറിയെന്ന് ആരോപിച്ച് കോഴിക്കോട് ബാലുശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിന് നേരെ എസ്ഡിപിഐയുടെ ആൾക്കൂട്ടം നടത്തിയത് ക്രൂരമായ മർദ്ദനമുറകൾ. സിനിമകളിൽ മാത്രം കണ്ടിട്ടുളള തനി ഗുണ്ടാ, ക്രിമിനൽ സംഘങ്ങളുടെ മർദ്ദനമുറകളാണ് ജിഷ്ണുവിന് നേരിടേണ്ടി വന്നത്. ജിഷ്ണുവിനെ മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
‘ഫ്ളക്സ് ബോർഡ് കീറിയത് ആരാണെന്ന് ചോദിച്ചാണ് യുവാവിനെ വെളളത്തിൽ മുക്കുന്നത്്. സ്ഥലം വ്യക്തമല്ല. വെളളത്തിൽ മുക്കിപ്പിടിച്ചിരിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആരാണ് ചെയ്തതെന്ന് പറയാനും കൂടി നിന്നവർ ആക്രോശിക്കുന്നുണ്ട്. ഒടുവിൽ റോഡിലെത്തിയാൽ പറയുമോയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘
30തോളം പെരടങ്ങുന്ന സംഘമാണ് ജിഷ്ണുവിനെ മർദ്ദിച്ചത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് ഫ്ളക്സ് കീറി എന്ന് ആരോപിച്ച് യുവാവിനെ ഒരുകൂട്ടർ ആൾക്കൂട്ട വിചാരണ നടത്തിയത്. സംഭവത്തിൽ പല തവണ വെള്ളത്തിൽ മുക്കിയെന്നും, തുടർന്ന് റോഡിലെത്തിച്ച് വീണ്ടും മർദിച്ചെന്നും ജിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ മൊഴിയെടുത്ത ശേഷമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നീ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Comments