ദുബായ് : യുഎഇയിൽ റെഡ്സിഗ്നൽ മറികടന്നാൽ കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ. കാൽനടയാത്രയ്ക്കുള്ള ചുവപ്പ് സിഗ്നനൽ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൂടുതൽ ക്യാമറകൾ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകൾ കൂടുതൽ സുരക്ഷിതമാക്കും.
അതേസമയം ഇന്റർചെയ്ഞ്ചുകളിൽ കൂടുതൽ ക്യാമറകൾ ഘടിപ്പിച്ചതിനാൽ ഇത്തരം അപകടങ്ങളും മരണസംഖ്യയും ഇപ്പോൾ പകുതിയായെന്ന് അധികൃതർ പറഞ്ഞു.ചുവപ്പ് സിഗ്നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 12 ബ്ലാക്ക്മാർക്കുമാണ് ശിക്ഷ. കൂടാതെ ഈ വാഹനങ്ങൾ ട്രാഫിക്ക് ചട്ടപ്രകാരം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ചരക്കു വാഹനങ്ങൾക്ക് 3000 ദിർഹവുമാണ് പിഴ.
കൂടാതെ നിയമം ലംഘിച്ച ഹെവി വാഹന ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കും. ഗുരുതരമായ നിയമ ലംഘനം മൂലം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ അബുദാബി എമിറേറ്റിൽ അരലക്ഷം ദിർഹം നൽകണമെന്നാണു നിയമം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങൾ വിട്ട് കിട്ടാനുള്ള നടപടികൾ പൂർത്തിയാക്കാതിരുന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യ ലേലത്തിൽ വിൽക്കും.
റെഡ്സിഗ്നൽ മറികടന്നതു മൂലം കഴിഞ്ഞ വർഷം യുഎഇയിൽ 135 വാഹനാപകടങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇടത് ഭാഗത്തേക്കുള്ള ചുവപ്പ് സിഗ്നൽ മറികടന്നത് കൊണ്ട് മാത്രം അബുദാബിയിൽ 39 അപകടങ്ങളുമാണ് ഉണ്ടായത്.
Comments