കോട്ടയം: മുഖ്യമന്ത്രിയ്‌ക്ക് തുറന്ന കത്തുമായി ജനപക്ഷം നേതാവ് പി.സി.ജോർജ്ജ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വളരെ ആവേശത്തോടെയാണ് കണ്ടു തുടങ്ങിയതെന്നും എന്നാൽ താൻ നിരാശനായെന്നും പി.സി.ജോർജ്ജ് പറഞ്ഞു. പത്ര സമ്മേളനം പൂർണ്ണമായി കണ്ടു. എന്നാൽ മുഖ്യമന്ത്രി നിരാശപ്പെടുത്തുകയായിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയും കുടുംബവും നാണക്കേടിൽ നിന്ന് രക്ഷപ്പെടാനെങ്കിലും കേസിൽ ഒരു അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
സ്വയം നാണക്കേടിൽ നിന്ന് രക്ഷപ്പെടാനും കുടുംബത്തെ രക്ഷപ്പെടുത്താനും ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടും എന്നാണ് പ്രതീക്ഷിച്ചത്. അതോടൊപ്പം സ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കുകയും നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം നേരിടുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചുവെന്നും പി.സി.ജോർജ്ജ് പറഞ്ഞു. കുറ്റക്കാരനല്ല എന്ന് വെല്ലുവിളിക്കുമെന്നെങ്കിലും കരുതി. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പി.സി ജോർജ്ജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സ്വർണ്ണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കരിങ്കൊടികൾ കാണിച്ചും മാർച്ചുകൾ സംഘടിപ്പിച്ചും പ്രതിപക്ഷം പ്രതിഷേധം നടത്തി. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് മാസ്കുകൾക്കും വസ്ത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്കിടയിൽ ഒരിക്കൽ പോലും മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടിരുന്നില്ല.
Comments