ന്യൂഡൽഹി: ന്യൂഡൽഹി:നൂപുർ ശർമ്മയുടെ പരാമർശത്തെ മതവിദ്വേഷമാക്കി പ്രചരിപ്പിച്ച ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഇതിന്റെ തെളിവുകൾ അടങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാൻ വിസമ്മതിക്കുന്നതായി ആരോപണം. ഹിന്ദു സന്യാസിമാർക്കെതിരെ വർഗീയ പരാമർശം നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ഇരു മതവിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ നടത്തിയ പരിശ്രമങ്ങളുടെ തെളിവുകളാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്. ഫോണും കംപ്യൂട്ടറുകളുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ഒരു ദിവസത്തേക്ക് പോലീസ് സുബൈറിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ അതിതീവ്ര മതവിദ്വേഷം വർഷങ്ങളായി പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മുഹമ്മദ് സുബൈർ. രാജ്യവിരുദ്ധ പ്രസ്താവനയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിച്ചിട്ടുണ്ട്. സുബൈർ ഉപയോഗിക്കുന്ന ഫോണുകളും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
പോലീസ് ചോദിച്ച ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം നൽകാതെ സുബൈർ ഒഴിഞ്ഞു മാറുകയാണ്. സാങ്കേതിക തെളിവുകൾ നിർണ്ണായകമാണെന്നിരിക്കെ അത്തരം ഒരു ഉപകരണവും നൽകുവാൻ തയ്യാറല്ലെന്നത് തെളിവ് നശിപ്പിക്കുന്നതിന് തുല്യമാണ്. അതിനാൽ അത്തരം ഉപകരണങ്ങൾ കണ്ടെത്താൻ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ അനുവദിക്കണമെന്നും ഡൽഹി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
ഒരു സമൂഹമാദ്ധ്യമ പോസ്റ്റിൽ, 2014ന് മുമ്പ് ഹണിമൂൺ ഹോട്ടലായിരുന്നത് 2014ൽ ഹനുമാൻ ഹോട്ടലായെന്ന പരമാർശമാണ് പ്രചരിപ്പിച്ചത്. കേന്ദ്രസർക്കാറിനെതിരേയും ഹനുമാൻ ഭക്തർക്ക് എതിരേയും നടത്തി അവഹേളനത്തിനെതിരെയും പോലീസ് തെളിവ് തേടുക യാണ്. ഒരു ഹോട്ടലിന്റെ ചിത്രവും പോസ്റ്റിനൊപ്പം വെച്ചത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനിടെ സുബൈറിനെ അറസ്റ്റ് ചെയ്തത് നോട്ടീസ് നൽകാതെയാണെന്ന് ആരോപിച്ച് സഹസ്ഥാപക പ്രതീക് സിൻഹയും രംഗത്തെത്തി.
Comments