ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെയും സന്ദർശിച്ചു. ഡൽഹിയിലെത്തിയാണ് അദ്ദേഹം ഇരുവരെയും സന്ദർശിച്ചത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കും എന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ജെഎംഎം യോഗം ചേർന്നിരുന്നു. പാർട്ടിയിലെ എം എൽ എ മാരും എം പി മാരും ഉൾപ്പെടെ യോഗത്തിൽ പങ്കാളികളായി. നിലവിൽ തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ഹേമന്ദ് സോറനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്.
യുപിഎയിലെ സഖ്യ കക്ഷിയാണ് ജെഎംഎം . ഈ സാഹചര്യത്തിലാണ് ജെഎംഎം ആർക്കൊപ്പം എന്ന ചോദ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നത്.
തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു, ഹേമന്ത് സോറയോട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികളിൽ ജെഎംഎം ഉൾപ്പെട്ടിരുന്നു.എന്നാൽ എൻഡിഎ സ്ഥനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത് മുതൽ ദ്രൗപതിയെ പിന്തുണയ്ക്കണമെന്ന് ജെഎംഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
Comments