കാഠ്മണ്ഡു: കോളറ പടർന്നു പിടിക്കുന്നതിനെ തുടർന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പാനിപൂരിയുടെ വിൽപന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളീറ്റൻ നഗരത്തിലാണ് അനിയന്ത്രിതമായ തോതിൽ കോളറ പടരുന്നത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നഗരത്തിലെ തെരുവുകളിൽ പാനിപൂരി വിൽക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാഠ്മണ്ഡുവിലെ ആളുകളുടെ ഇഷ്ടലഘുഭക്ഷണമാണ് പാനിപൂരി. തെരുവുകളിൽ നിരവധി പേരാണ് പാനിപൂരി വിറ്റ് ഉപജീവനം നടത്തുന്നത്.
പാനിപൂരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെളളം വേണ്ട രീതിയിൽ ശുചീകരിച്ചതല്ലെന്ന സംശയങ്ങളെ തുടർന്നാണ് അധികൃതരുടെ നടപടി. കാഠമണ്ഡു താഴ് വരയിൽ 12 പേർക്ക് അടുത്ത ദിവസങ്ങളിൽ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇവരിൽ എട്ടു പേർ ആശുപത്രി വിട്ടു. നാലു പേർ ഇപ്പോഴും ചികിത്സയിലാണ്.
ജൂൺ 19 നാണ് കോളറയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സുരക്ഷിതമായ കുടിവെളളത്തിന്റെ അഭാവവും ശുചിത്വമില്ലാത്ത സാഹചര്യങ്ങളും മൂലം മൺസൂൺ സമയത്ത് നേപ്പാളിൽ കോളറ പതിവാണ്. മെയ് മുതൽ സെപ്തംബർ വരെയുളള കാലങ്ങളിൽ പ്രതിവർഷം ഏതാണ്ട് 30,000 ത്തോളം പേർക്ക് കോളറ റിപ്പോർട്ട് ചെയ്യാറുണ്ട്.
Comments