ഉദയ്പൂർ: നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ടത് കൊല്ലപ്പെട്ട കനയ്യ ലാലിന്റെ മകൻ. മകൻ സാമൂഹ്യ മാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടതുമുതൽ തനിക്കും കുംടുംബത്തിനും ഭീഷണി ഉണ്ടെന്ന് കനയ്യ ലാൽ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഭീഷണിയെ തുടർന്ന് ആറ് ദിവസമായി കനയ്യ ലാൽ കട തുറന്നിരുന്നില്ല.
തനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണിയുണ്ടെന്ന് പോലീസിൽ കനയ്യ ലാൽ പരാതി നൽകിയിട്ടും നടപടി ഒന്നും എടുത്തിരുന്നില്ല. ഉദയ്പൂർ പോലീസ് അന്വേഷിച്ചില്ല എന്നു മാത്രമല്ല, പരാതി കാര്യമായി പോലും എടുത്തിരുന്നില്ല എന്ന് പരാതി ഉയരുന്നു. കനയ്യ ലാലിന് സംരക്ഷണം നൽകുന്നതിന് പകരം കട കുറച്ച് ദിവസത്തേയ്ക്ക് അടച്ചിടാൻ മാത്രമാണ് പോലീസ് നിർദ്ദേശം നൽകിയത്.
കടയിൽ കയറി ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിലാണ് കനയ്യ ലാലിനെ തീവ്രവാദികൾ കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചു. കൊലപാതകത്തിന് ശേഷം, പ്രതികൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടി. കൊല്ലപ്പെട്ട യുവാവിന്റെ രക്തമാണ് കത്തിയിൽ പുരണ്ടിരിക്കുന്നതെന്നും അക്രമികൾ അവകാശപ്പെട്ടു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്.
Comments