അബുദാബി: ഹജ്ജ് തീർഥാടകർക്കുള്ള ദുബായിൽ നിന്നുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് ഔദ്യോഗിക ഹജ്ജ് വിമാനം സൗദിയയാണ് മദീനയിലേക്ക് യാത്ര തിരിക്കുക. വരും ദിവസങ്ങളിലെ തീർഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദുബായ് എയർപോർട്ടിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ചെക്ക്-ഇൻ, ഇമിഗ്രേഷൻ, സെക്യൂരിറ്റി എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകൾ നീക്കിവച്ചിട്ടുണ്ട്. ഹജ്ജ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ ഉൾക്കൊള്ളാൻ പ്രത്യേക ഡിപ്പാർച്ചർ ഗേറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മതിയായ സമയമുണ്ടെന്ന് ഉറപ്പാക്കാൻ തീർഥാടകർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് ആവശ്യമായ സാധുതയുള്ള യാത്രാരേഖകൾ ഉണ്ടോയെന്ന് പരിശോധിക്കണം. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, വാക്സിനേഷൻ കാർഡുകൾ, ഹജ്ജ് പെർമിറ്റ് എന്നിവ തയ്യാറാണെന്ന് ഉറപ്പാക്കാണം. ഹാജിമാരെ സ്വാഗതം ചെയ്യുന്നതിന് കുടകൾ, വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവയുൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലേക്കുള്ള ഇസ്ലാമിക തീർത്ഥാടനത്തിനായി യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സുഗമവും തടസ്സമില്ലാത്തതുമായ എയർപോർട്ട് അനുഭവം ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഹജ്ജ് കമ്മറ്റി പൂർത്തിയാക്കിയത്. ദുബായ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് കസ്റ്റംസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ഫ്ലൈ ദുബായ്, എമിറേറ്റ്സ്, സൗദി എയർലൈൻസ്, നാസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സേവന പങ്കാളികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി അടുത്തിടെ യോഗം ചേർന്നിരുന്നു.
Comments