വയനാട്: വയനാട്ടിൽ നടക്കുന്ന സിപിഎം-കോൺഗ്രസ് പോർവിളി ആരെ ബോധിപ്പിക്കാനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇരു പാർട്ടികളും നടത്തുന്നത് നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തിയാണ് രാഹുൽഗാന്ധി. ഇതുവരെ വയനാടിന്റെ പ്രശ്നങ്ങളിൽ വായ തുറന്നിട്ടില്ലാത്ത രാഹുൽ, ആറു മാസക്കാലത്തിലധികമായി വയനാട്ടിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സന്ദീപ് വാര്യർ പറയുന്നു. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കുന്നതിന് എതിരായി നിലപാടെടുത്ത രാഹുൽഗാന്ധി ഇനി ഏത് മുഖം വെച്ച് വയനാട്ടിലേയ്ക്ക് വരുമെന്നും അദ്ദേഹം ചോദിച്ചു.
സുരേഷ് ഗോപിയും സ്മൃതി ഇറാനിയും സന്ദർശനം നടത്തി വയനാട്ടിലെ പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ആ സമയം കാഠ്മണ്ഡുവിലെ ബാറിൽ ആറാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുന്നതും നോക്കി ഇരിക്കുവായിരുന്നുവെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു. തിരികെ വയനാട്ടിൽ വരണമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കണം. ഇതിന് വേണ്ടി ഇരു പാർട്ടികളും നടത്തിയ നാടകമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും പ്രതിഷേധവുമെല്ലാം.
മുഖ്യമന്ത്രി അവിശ്വാസ പ്രമേയം നേരിടുമ്പോൾ തലേന്ന് സ്വന്തം പാർട്ടി ഓഫീസ് അക്രമിപ്പിക്കുന്ന സാഗർ ഏലിയാസ് ജാക്കിയുടെ പുതിയ വേർഷനായിരുന്നു കൽപ്പറ്റയിൽ അരങ്ങേറിയ ഓഫിസ് തകർക്കൽ നാടകം. രാഹുൽ ഗാന്ധിക്ക് വേണ്ടി ഡൽഹിയിൽ സീതാറാം യെച്ചൂരി വഴി എസ്എഫ്ഐ ഏറ്റെടുത്ത ക്വട്ടേഷൻ വർക്കാണ് കൽപ്പറ്റയിൽ കണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇനി ഒന്നാം തീയതി രാഹുൽ വരും, മലയാള മാദ്ധ്യമങ്ങൾ കാത്ത് നിൽക്കും. പിന്നെ പഴയ നമ്പറുകൾ എല്ലാം പയറ്റി രാഹുൽ ഗാന്ധി തിരിച്ച് മടങ്ങുമെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
Comments