കണ്ണൂർ: വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലവീഡിയോ അയച്ച് വൈദികൻ. അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്താണ് വീഡിയോ അയച്ചത്. പരാതി ഉയർന്നതിന് പിന്നാലെ ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കി. മാനന്തവാടി രൂപത പിആർഒ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെട്ട ഭക്തസംഘടനയുടെ ഗ്രൂപ്പിലേക്കാണ് വൈദികൻ വീഡിയോ അയച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള 12 ഇടവകകളിലെ മാതൃവേദിയുടെ ഡയറക്ടർ കൂടിയാണ് ഫാദർ സെബാസ്റ്റ്യൻ കീഴേത്ത്. ഇതോടെയാണ് വീട്ടമ്മമാർ ഉൾപ്പെടെ ഉള്ളവർ പരാതിയുമായി രംഗത്തെത്തിയത്.
മാനന്തവാടി ബിഷപ്പ് മാർ ജോസഫ് പെരുന്നേടത്തിനാണ് പരാതി നൽകിയത്. സംഭവം നടന്നെന്ന് വ്യക്തമായതോടെയാണ് മാതൃവേദി ഡയറക്ടർ സ്ഥാനത്ത് നിന്ന് ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെ നീക്കിയത്. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്നും മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മിറ്റിയുടെ തെളിവെടുപ്പിന് ശേഷമായിരിക്കും തുടർ നടപടി. എന്നാൽ തനിക്ക് പിശക് പറ്റിയതാണെന്നാണ് വൈദികന്റെ വിശദീകരണം. മറ്റൊരു വൈദികൻ അയച്ച വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയതാണെന്നും ഇദ്ദേഹം പറയുന്നു.
Comments