കുഫ്ര: ലിബിയയുടെ മരുഭൂമിയിൽ അഭയാർത്ഥികൾ ദാഹജലം ലഭിക്കാതെ മരണപ്പെട്ടതായി റിപ്പോർട്ട്. മരുഭൂമിയിൽ പലയിടത്തായി 20 പേരുടെ മൃതദേഹവും അവർ സഞ്ചരിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വാഹനവുമാണ് കണ്ടെത്തിയത്. കുഫ്ര മേഖലയിൽ ലിബിയൻ-സുഡാൻ അതിർത്തിയിലാണ് സംഭവം. കുഫ്ര മേഖലയിലെ ചാഡ് ജില്ലയിൽ നിന്നും 310 കിലോമീറ്റർ തെക്കുഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടുത്ത ചൂടിൽ ദാഹജലം ലഭിക്കാതെ മരണപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് ലിബിയൻ ഭരണകൂടം. പലയിടത്തായി മൃതശരീരങ്ങൾ കിടന്നത്. അവർ സഞ്ചരിച്ചെന്ന് കരുതുന്ന ജീപ്പും കണ്ടെത്തിയിട്ടുണ്ട്.
‘ചാഡ് മരുഭൂമിയിൽ 20 മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നു. അനധികൃത അഭയാർത്ഥികളെന്ന് സംശയിക്കുന്നവരാണ് ദുരന്തത്തിനിരയായിട്ടുള്ളത്. ഇവർ സഞ്ചരിച്ച വാഹനം മരുഭൂമിയിൽ കേടുവന്ന നിലയിലാണ്. ചാഡിൽ നിന്നും ലിബിയയിലേക്കുള്ള യാത്രാ മദ്ധ്യേ ദുരന്തമുണ്ടായെന്നാണ് നിഗമനം. മരുഭൂമിയിൽ കിടന്നിരുന്ന കാറിന് മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. രക്ഷപെടാനായി പലയിടത്തേയ്ക്കും ഓടി തളർന്നുവീണ നിലയിലാണ് മൃതശരീരങ്ങൾ കിടന്നിരുന്നത്.’ കുഫ്ര പോലീസ് അറിയിച്ചു.
ലിബിയയുടെ അതിർത്തി മേഖലയിൽ ഈ വർഷം മരുഭൂമിയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. സുഡാനിൽ നിന്നുള്ള രണ്ടു കുടുംബങ്ങൾ ഈ വർഷം ആദ്യം മരുഭൂമിയിൽ ദിശതെറ്റി അലഞ്ഞ് ദാഹജലം ലഭിക്കാതെ മരണത്തിന് കീഴടങ്ങിയിരുന്നു.
Comments