ന്യൂഡൽഹി:രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള കർമ്മ പദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ആഗോളത്തലത്തിൽ സാങ്കേതിക വിദ്യയും സേവനങ്ങളും നൽകുന്ന ജർമൻ കമ്പനിയായ ബോഷിന്റെ സ്പാർക്ക്.എൻഎക്സ്ടി സ്മാർട്ട് ക്യാമ്പസിന്റെ ഉദ്ഘാടനവേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് രാജ്യത്തെ നിക്ഷേപകരുടെ എണ്ണം വർധിച്ചു. ലോകത്തിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വലിയ പങ്ക് വഹിക്കുന്നത് ഇന്ത്യയാണ്. സ്റ്റാർട്ടപ്പ് മേഖലയിലേക്ക് യുവജനങ്ങൾ കടന്നുവന്നതിന് മോദി നന്ദി അറിയിച്ചു. സർക്കാരിന്റെ എല്ലാ മേഖലകളും സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കും. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിർദേശിച്ചു.ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അവസരങ്ങളും നിക്ഷേപങ്ങളും പരമാവധി ഉപയോഗപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു.
ഇന്ത്യ 75ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വർഷം തന്നെ ബോഷ് ഇന്ത്യ 100 വർഷം പൂർത്തിയാക്കിയതിന് അഭിനന്ദനം അറിയിച്ചു. 100 വർഷങ്ങൾക്ക് മുൻപ് ജർമൻ കമ്പനി ആയി എത്തി, ഇന്ന് ഇന്ത്യയുടെ കൂടി കമ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഊർജ്ജത്തിന്റെയും ജർമൻ എൻജീനിയറിംഗിന്റെയും ഉത്തമ ഉദാഹരണമാണ് ബോഷ്.അടുത്ത 25 വർഷം കൊണ്ട് ചെയ്യാൻ കഴിയുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുക. ഈ സംരംഭകത്വം കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോഷ് ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഊന്നിയ പ്രവർത്തനങ്ങളാകും രാജ്യത്ത് നടപ്പാക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷകാലം കൊണ്ട് 800 കോടി രൂപയുടെ നിക്ഷേപം ഉപയോഗിച്ച് 76 ഏക്കറിലുള്ള സ്മാർട്ട് ക്യാമ്പസ് ആണ് നിർമിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് എന്ന സർക്കാർ ആശയത്തിനൊപ്പം സ്പാർക്ക്.എൻഎക്സ്ടിയും ചേരുന്നതായും സുസ്ഥിര മാർഗത്തിലൂടെ നിക്ഷേപങ്ങൾ തുടരുമെന്നും ബോഷ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സൗമിത്ര ഭട്ടാചാര്യ പറഞ്ഞു.
സ്മാർട്ട് ക്യാമ്പസ് വഴി ഇന്ത്യ ലോകത്തിന് ആധുനിക സേവനങ്ങളും ഉൽപനങ്ങളും ലഭ്യമാക്കും. കഴിഞ്ഞ എട്ട് വർഷം കൊണ്ട് 20 ഇരട്ടി സൗരോർജ്ജമാണ് വർധിച്ചത്. ഹരിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുമെന്നും വ്യക്തമാക്കി.
Comments