ഹൈദരാബാദ്: മൂന്ന് ദിവസത്തെ ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ആരംഭിക്കും. ഹൈദരാബാദിലെ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് യോഗം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ യോഗത്തിൽ പങ്കാളിയാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം കൂടിയാണിത്.
ഇന്ന് വൈകിട്ട് ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തോടെയാണ് നിർവാഹക സമിതി യോഗത്തിന് തുടക്കമാകുന്നത്. രാവില ഹൈദരാബാദിലെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ഇന്ന് നദ്ദയുടെ റോഡ് ഷോ ഷംഷാബാദിൽ നടക്കും. നാളെ രാവിലെ മുതലാണ് ദേശീയ നിർവാഹ സമിതിയോഗം. ദേശീയ ഭാരവാഹികൾ, ദേശീയ നിർവാഹസമിതി അംഗങ്ങൾ, സംസ്ഥാന അദ്ധ്യക്ഷന്മാർ, സംസ്ഥാന സംഘടനാ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
യോഗത്തിന് അവസാനം ജൂലൈ മൂന്നിന് ഹൈദരാബാദ് പോലീസ് ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ലക്ഷകണക്കിന് പ്രവർത്തകരെ അണിനിരത്താനാണ് തെലങ്കാന ബിജെപി ലക്ഷ്യമിടുന്നത്. പൊതുസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോദന ചെയ്യുമെന്ന് ബിജപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് അറിയിച്ചു. കേരളത്തിൽ നിന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹ സമിതി അംഗങ്ങളായ വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, ഇ.ശ്രീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ് എന്നിവർ പങ്കെടുക്കും.
Comments