കാബൂൾ: കാബൂളിൽ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമില്ലെന്ന് താലിബാൻ. ആയിരത്തിലധികം അഫ്ഗാൻ മതപണ്ഡിതന്മാരും ഗോത്രതലവന്മാരും പങ്കെടുക്കും. അഭിപ്രായവ്യത്യാസങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ സ്വാധീനമുള്ള ആളുകളുടെ പരമ്പരാഗത ഒത്തുചേരലാണ് ഇത്. ജിർഗ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മാദ്ധ്യമങ്ങൾക്കുൾപ്പെടെ ഇതിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ട്.
സ്ത്രീകളെ ഇതിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ താലിബാൻ, സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും വാദിക്കുന്നു. ‘ സ്ത്രീകൾ ഞങ്ങളുടെ അമ്മമാരും സഹോദരിമാരുമാണ്. ഞങ്ങൾ അവരെ വളരെ അധികം ബഹുമാനിക്കുന്നു. അവരുടെ മക്കൾ ഇവിടെ ഒത്തുചേരുന്നു. അതിനർത്ഥം അവരും ഈ ഒത്തുചേരലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. സ്ത്രീകളെ പ്രതിനിധീകരിക്കുന്നത് പുരുഷന്മാരായ ബന്ധുക്കൾ ആയിരിക്കുമെന്നും” ഉപപ്രധാനമന്ത്രി അബ്ദുൽ സലാം ഹനഫി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജിർഗയിൽ ഭരണത്തെ കുറിച്ചുള്ള ചർച്ചകൾ, ഇസ്ലാമിക ഭരണം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. താലിബാൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ സ്ത്രീകൾക്ക് അഫ്ഗാനിൽ വലിയ തോതിൽ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയ താലിബാൻ ഹിജാബ് നിർബന്ധമാക്കുകയും ചെയ്തു. കുടുംബത്തിലെ പുരുഷന്മാരോടൊപ്പമല്ലാതെ സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങാനോ യാത്രകൾ ചെയ്യാനോ സാധിക്കില്ല.
Comments