നോനി: മണിപ്പൂരിലെ നോനി മേഖലയിലെ തിപുൽ ഗ്രാമത്തിലെ മലയിടിച്ചിലിൽ മരണ സംഖ്യ 14 ആയി ഉയർന്നതായി സൈന്യം. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി ക്കിടക്കുന്നതായി സംശയിക്കുന്നതായി ഡിജിപി ദോംഗെൽ അറിയിച്ചു. നോനി ജില്ലയിലെ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കുന്ന സൈനികർ താമസിച്ചിരുന്ന ക്യാമ്പിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞുവീണത്.
മലയുടെ ഒരു വലിയ ഭാഗം അപ്പാടെ മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ച് താഴെ നദിയിലേയ്ക്ക് വീഴുകയായിരുന്നു. ഇതേ മേഖലയിലാണ് സൈനികർ താമസിച്ചിരുന്നത്. കനത്തതോതിൽ മണ്ണ് വീണ് നിറഞ്ഞതോടെ തിപുലിലെ നദി വഴിമാറിയൊഴുകി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
മലയിടിച്ചിൽ നടന്നിടത്തുനിന്ന് 23 പേരെയാണ് ഇതുവരെ പുറത്തെടുക്കാനായത്. ഇതിൽ 14 പേർ മരണത്തിന് കീഴടങ്ങി. അവശേഷിച്ചവർക്കായുള്ള തിരിച്ചിൽ ഊർജ്ജിതമാണ്. കനത്തമഴയിൽ കുതിർന്ന മണ്ണ് നീക്കുന്ന പ്രവർത്തനം തുടരുകയാണ്.മലയടിവാരത്തിലൂടെ ഒഴുകുന്ന നദിയിൽ ജലനിരപ്പുയർന്നതും തിരച്ചിൽ ദുഷ്ക്കരമാക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
60ലധികം പേർ മണ്ണിനടിയിൽപ്പെട്ടിരിക്കാമെന്ന മണ്ണിനടിയില് പെട്ടിരിക്കാമെന്ന സൂചനയാണ് ഇന്നലെ സൈനികരും പ്രദേശവാസികളും നൽകിയത്. ഇന്നലെ മരണപ്പെട്ട 7 പേരിൽ മൂന്ന് പേർ പ്രദേശവാസികളായിരുന്നു. ടെറിട്ടോറിയൽ ആർമിയുടെ 107-ാം വിഭാഗമാണ് നോനി മേഖലയിൽ സുരക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്. ഇംഫാലിലേയ്ക്ക് ജിറിബാമിൽ നിന്ന് ആരംഭിക്കുന്ന റെയിൽപാളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
സൈന്യത്തിന് എല്ലാ അടിയന്തിര സഹായവും എത്തിക്കുന്ന കാര്യത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രസർക്കാറിനായി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. മുഖ്യമന്ത്രി ബീരേൻ സിംഗ് പ്രദേശത്ത് നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കരസേനയ്ക്ക് സഹായമായി വ്യോമസേനയും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
Comments