തിരുവനന്തപുരം: എകെജി സെന്ററിന് നേരെ അജ്ഞാതൻ പടക്കമെറിഞ്ഞ സംഭവത്തിൽ ആദ്യം ഉന്നയിച്ച ആരോപണങ്ങൾ മയപ്പെടുത്തി സിപിഎം സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആകാമെന്ന് സംശയിക്കുന്നു. ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. എന്നാൽ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നായിരുന്നു ജയരാജൻ ആദ്യം വാദിച്ചത്.
നടന്നത് ഒരു ഭീകരപ്രവർത്തനമാണ്. കോൺഗ്രസ് തന്നെയാണ് ഇത് ചെയ്തത്. കോൺഗ്രസ് അറിയാതെ ഇത്തരം സംഭവങ്ങൾ ഒന്നും നടക്കില്ല. അത് സെമി കേഡറിന്റെ പുതിയ പതിപ്പായി കണക്കാക്കാം. എകെജി സെന്ററിന് നേരെയുള്ള ആക്രമണമാണ് ലക്ഷ്യമിട്ടത്. കുറച്ചു കാലങ്ങളായി കോൺഗ്രസ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ജയരാജൻ ആരോപിച്ചിരുന്നു.
അതേസമയം അക്രമിയെക്കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു. അക്രമി ഒരാൾ മാത്രമാണെന്നാണ് ഇപ്പോൾ സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. അക്രമിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും എഡിജിപി വ്യക്തമാക്കി. നിലവിൽ അക്രമി പോയ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കുന്നുണ്ട്. 15 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന നടത്തുന്നത്.
Comments