പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടാക്രമണത്തെ തുടർന്ന് യുവാവ് കൊലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. അഷ്റഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.സംഭവത്തിൽ വിപിൻ പ്രസാദ് (സുരേഷ് ബാബു), ചെർപ്പുളശ്ശേരി സ്വദേശി നാഫി (24) എന്ന ഹസ്സൻ, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22) എന്ന രംഗനാഥൻ എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്.
അട്ടപ്പാടി നരസിമുക്കിൽ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22)ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് യുവാവും സംഘവും തമ്മിൽ തർക്കമുണ്ടായത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരൻ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് വിവരം.
Comments