മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് ബിജെപി നേതാവ് രാഹുൽ നർവേക്കർ. മഹാരാഷ്ട്രയിലെ കോലാബാ മണ്ഡലത്തിലെ എംഎൽഎയാണ് രാഹുൽ. ജൂലൈ മൂന്നിനാണ് സംസ്ഥാനത്ത് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജൂൺ നാലിന് മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പും നടക്കും. ഈ സാഹചര്യത്തിൽ നിയമസഭയിൽ സ്പീക്കർ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.
കഴിഞ്ഞ ജനുവരിയിലാണ് ബിജെപിയുടെ മീഡീയ ഇൻ ചാർജായി രാഹുൽ നർവേക്കറിനെ നിയമിച്ചത്. മുതിർന്ന എൻസിപി നേതാവ് രാംരാജേ നായിക് നിംബാൽക്കറിന്റെ മരുമകനാണ് രാഹുൽ നർവേക്കർ. നേരത്തെ ശിവസേനയിൽ അംഗത്വമുണ്ടായിരുന്ന രാഹുൽ 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടിരുന്നു.
ആഴ്ചകൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ വീണത്. ഇതിന് പിന്നാലെ ജൂൺ 30-ന് പുതിയ മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ അധികാരമേറ്റു. മഹാരാഷ്ട്രയുടെ 20-ാമത്തെ മുഖ്യമന്ത്രിയാണ് ഷിൻഡെ. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ചുമതലയേറ്റു. ശിവസേനക്കാരെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് താൽപര്യമുണ്ടായിരുന്നുവെങ്കിൽ എന്ത് കൊണ്ട് തന്നെയാക്കിയില്ലെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
Comments