കോഴിക്കോട് : പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയേറ്ററും ഐസിയുവും അടച്ചു. രണ്ട് രോഗികൾക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂപ്പൽബാധ കണ്ടെത്തിയത്. വൃക്ക മാറ്റിവെച്ച രണ്ടുപേരിലാണ് അണുബാധയുണ്ടായത്. പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ മാറ്റിയതായി ഡോക്ടർമാർ പറയുന്നു.
വൃക്ക മാറ്റിവെച്ച ഒരാളുടെ മൂത്രത്തിന് നിറവ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇതിൽ പൂപ്പൽബാധ വ്യക്തമായി. തുടർന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്ക് വിധേയമാക്കി. ഒരു രോഗിയെ തീവ്ര പരിചരണവിഭാഗത്തിലും മറ്റെയാളെ പേ വാർഡിലുമാണ് പ്രവേശിപ്പിച്ചത്.
എയർകണ്ടീഷനറിൽനിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായത് എന്നാണ് വിശദീകരണം. ഇവിടെ നിന്നും സാമ്പിൽ എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റർ തുറക്കൂ. നിലവിൽ പ്ലാസ്റ്റിക് സർജറി, കാർഡിയോ തൊറാസിക് സർജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയറ്റർ താൽക്കാലികമായി യൂറോളജി വിഭാഗത്തിന് കൂടി നൽകിയിട്ടുണ്ട്.
Comments