മംഗളൂരു: തന്നെ മറ്റ് സമുദായത്തിൽ നിന്നുള്ള ചില വ്യക്തികൾ മർദ്ദിച്ചുവെന്ന മദ്രസ വിദ്യാർത്ഥിയുടെ ആരോപണം വ്യാജമെന്ന് കണ്ടെത്തി പോലീസ്. കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള 13കാരനാണ് വ്യാജ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
മറ്റ് സമുദായത്തിൽ നിന്നുള്ള ചില ആളുകൾ തന്റെ കുർത്ത വലിച്ചു കീറിയെന്നും ഉപദ്രവിച്ചുവെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്. പരാതിക്ക് പിന്നാലെ സാമുദായിക സംഘർഷത്തിന് സാദ്ധ്യത ഉള്ളതിനാൽ പോലീസ് കർശന ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. സാമുദായിക നേതാക്കൾ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു.
എന്നാൽ തുടക്കത്തിൽ തന്നെ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവെങ്കിലും കുട്ടി പറഞ്ഞ മൊഴിയുമായി ബന്ധമുള്ള യാതൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താൻ പറഞ്ഞത് കള്ളമായിരുന്നുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞത്. വീട്ടിലും സ്കൂളിലും ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയാണ് മർദ്ദന ആരോപണം ഉന്നയിച്ചതെന്ന് കുട്ടി പറഞ്ഞു.
ഇതിന് വേണ്ടി പേന ഉപയോഗിച്ചാണ് കുട്ടി വസ്ത്രം മുഴുവൻ വലിച്ച് കീറിയതെന്ന് പോലീസ് വ്യക്തമാക്കി. സാമുദായിക നേതാക്കളേയും മാതാപിതാക്കളേയും വിവരം അറിയിക്കുകയും ചെയ്തു. ചൈൽഡ് വൈൽഫെയർ കമ്മിറ്റിക്ക് മുന്നിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments