തിരുവനന്തപുരം: പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ. ഉച്ചയോടെയാണ് കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ എ ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. കനത്ത സുരക്ഷയിലാണ് പി.സി ജോർജിനെ എ.ആർ ക്യാമ്പിൽ എത്തിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം പി.സി ജോർജിനെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
ഉച്ചയോടെയാണ് പി.സി ജോർജിനെതിരെ പരാതിയുമായി സോളാർ തട്ടിപ്പ് കേസ് പ്രതി പോലീസിനെ സമീപിച്ചത്. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ പി.സി ജോർജിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പോലീസ് എത്തി പീഡനക്കേസ് രജിസ്റ്റർ ചെയ്തതായി പി.സി ജോർജിനെ അറിയിച്ചത്.
ഈ വർഷം ഫെബ്രുവരി 10 ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പി.സി ജോർജിനെതിരായ പരാതി. തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ കടന്ന് പിടിക്കാൻ ശ്രമിച്ചെന്നും, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
Comments