ന്യൂഡൽഹി : കേരളത്തിലേയും പശ്ചിമ ബംഗാളിലേയും ജമ്മു കശ്മീരിലെയും ബിജെപി പ്രവർത്തകരുടെ കൊലപാതങ്ങൾ ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ചർച്ചയായതായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ബലിദാനികൾക്ക് ആദരവ് അർപ്പിച്ചു. ഹൈദരാബാദിലാണ് ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗം നടന്നത്.
ബംഗാളിലെയും കേരളത്തിലെയും ബിജെപി പ്രവർത്തകരെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തുമ്പോൾ ജമ്മു കശ്മീരിലെ പാർട്ടി പ്രവർത്തകർ ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ പോരാടി മരിക്കുകയാണ് എന്ന് സ്മൃതി ഇറാനി പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷൻ അവരെ ആദരിച്ചതായും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ബിജെപിയുടെ ക്രിയാത്മക രാഷ്ട്രീയത്തെക്കുറിച്ചും ജെപി നദ്ദ സംസാരിച്ചു. കഴിഞ്ഞ എട്ട് വർഷത്തെ മോദി സർക്കാറിന്റെ ഭരണ മികവുകളെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 8 വർഷമായി നമ്മുടെ സർക്കാർ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിനായാണ് പ്രവർത്തിക്കുന്നത്. 45 കോടിയോളം ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ ജൻധൻ യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത് പദ്ധതികൾ, കർഷകർക്കുള്ള സാമൂഹിക സേവന പദ്ധതികൾ എന്നിവയെ കുറിച്ച് ജെപി നദ്ദ വിശദമായി സംസാരിച്ചതായി സ്മൃതി ഇറാനി പറഞ്ഞു.
മോദിയെ എതിർത്ത് അവസാനം രാജ്യത്തെ എതിർക്കുന്ന മാനസികാവസ്ഥയിലേക്ക് പ്രതിപക്ഷം എത്തിയെന്നും സമൃതി ഇറാനി. തെലങ്കാന മുഖ്യമന്ത്രി ഒരു വ്യക്തിയെ മാത്രമല്ല ഒരു സ്ഥാപനത്തെയാണ് അപമാനിച്ചത്. ഭരണഘടനയുടെ അഖണ്ഡതയെ അദ്ദേഹം അപകടത്തിലാക്കി. കെസിആറിന്റെ പാർട്ടിക്ക് രാഷ്ട്രീയം സർക്കസായിരിക്കാം, എന്നാൽ ബിജെപി പ്രവർത്തകർക്ക് അത് സാമൂഹിക വിമോചനത്തിനും രാഷ്ട്ര നിർമ്മാണത്തിനുമുള്ള മാദ്ധ്യമമാണെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി..
Comments