തിരുവനന്തപുരം : ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഹൈജീൻ സർട്ടിഫിക്കറ്റിനായി ആകെ തിരഞ്ഞെടുത്തത് 673 സ്ഥാപനങ്ങളാണ് . ഇതുവരെ 519 ഹോട്ടലുകൾക്ക് സർട്ടിഫിക്കേറ്റ് ലഭിച്ചു.
തിരുവനന്തപുരം 5, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശൂർ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂർ 46, കാസർഗോഡ് 25 എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കും.
ഇതിന് പുറമെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെ തൊട്ടടുത്തുള്ള സർട്ടിഫിക്കറ്റ് ലഭ്യമായ ഹോട്ടലുകളെ അറിയാൻ കഴിയും . പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് ജനങ്ങൾക്ക് കണ്ടെത്താനാണ് ഈ നടപടി.
പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗാണ് നൽകുന്നത്. വൃത്തിയോടൊപ്പം നാൽപ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റേറ്റിംഗ് നൽകുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ഗ്രീൻ കാറ്ററിയിലും ഫോർ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവർക്ക് റേറ്റിംഗ് നൽകുന്നതല്ല.
രണ്ട് വർഷത്തേയ്ക്കുള്ള സ്റ്റാർ റേറ്റിംഗാണ് നൽകുന്നത് . ഇതിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിൽത്താം.ഓരോ ഹോട്ടലിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയർത്താവുന്നതാണ്. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോൺ നമ്പർ ഉൾപ്പെടെ പ്രദർശിപ്പിക്കണം.
അപേക്ഷ നൽകിയ സ്ഥാപനങ്ങളിൽ ശുചിത്വ മാനദണ്ഡ പ്രകാരം പ്രീ ഓഡിറ്റ് നടത്തുന്നത് പ്രത്യേക സ്ക്വാഡാണ്. പ്രീ ഓഡിറ്റിൽ കണ്ടെത്തുന്ന നൂനതകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഇവർ തന്നെ നൽകും .ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പരിശീലനവും ലഭ്യമാക്കും. ഒപ്പം ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉൾപ്പെയുള്ളവ പരിശോധിക്കും.
Comments