ഡൽഹി : അമരാവതി എംപി നവനീത് റാണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. അമരാവതി പോലീസ് കമ്മീഷണർ ആർതി സിംഗ്, നുപൂർ ശർമ്മയെ പിന്തുണച്ച ഉമേഷ് പ്രഹ്ലാദ റാവുവിന്റെ കൊലപാതകം മറയ്ക്കാൻ ശ്രമിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് റാണ അമിത് ഷായ്ക്ക് കത്തയച്ചത്.
രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ആർതി സിംഗ് കൊലപാതക വിവരം മറച്ചു വച്ചു. കവർച്ചയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു എന്നും റാണ കത്തിൽ ആരോപിക്കുന്നുണ്ട്. ഇതിന് പുറമെ കമ്മീഷണർക്കെതിരെ അമരാവതിയിലെ നാട്ടുകാരും പരാതി നൽകുന്നത് വർദ്ധിക്കുന്നുണ്ടെന്നും റാണ പറയുന്നു.
ജൂൺ 21 നാണ് മഹാരാഷ്ട്രയിലെ അമരാവതിയിൽ ഉമേഷ് പ്രഹ്ലാദ റാവു കൊല്ലപ്പെട്ടത്. മുഹമ്മദ് നബിയെപ്പറ്റി പരാമർശിച്ച നൂപുർ ശർമ്മയെ പിന്തുണച്ച് വാട്സ്ആപ്പ് സന്ദേശമയച്ചതിനാണ് മതമൗലികവാദികൾ ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കാരനെ കൊന്നതുപോലെ കഴുത്തറുത്താണ് ഇയാളെയും മതമൗലികവാദികൾ കൊലപ്പെടുത്തിയത്. കുടുംബത്തിന് മുന്നിലിട്ടാണ് പ്രതികൾ ഈ ക്രൂരകൃത്യം നടത്തിയത്.
അതേസമയം സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവ് ഇട്ടിരിക്കുകയാണ്. തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് കേസിന്റെ അന്വേഷണ ചുമതല കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതിയും എൻജിഒ നടത്തിപ്പുകാരനുമായ ഇർഫാൻ ഖാനെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
Comments