തിരുവനന്തപുരം : പീഡനക്കേസിൽ മുൻ എംഎൽഎ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഉപാധികളോടെയാണ് മുൻ എംഎൽഎയ്‌ക്ക് ജാമ്യം അനുവദിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിലാണ് പിസി ജോർജിനെ 354, 354 എ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് പീഡനം നടന്നത് എന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാൽ അത് അംഗീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. പീഡനം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നൽകിയില്ല എന്നാണ് കോടതി ചോദിച്ചത്. ഗസ്റ്റ് ഹൗസ് സെക്യൂരിറ്റിയോടോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ എന്തുകൊണ്ട് പരാതി നൽകിയില്ല എന്നും കോടതി ആരാഞ്ഞു. പരാതിക്കാരിയുടെ മൊഴിയിൽ വിശ്വാസ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത്രയും കാലം ഇത് എന്തിന് മൂടിവെച്ചുവെന്ന് ചോദിച്ച പ്രതിഭാഗം, ഇപ്പോൾ വെളിപ്പെടുത്തുന്നതിന് പിന്നിൽ രാഷ്‌ട്രീയ പ്രേരണയുണ്ടെന്ന് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി പിസി ജോർജിന് ജാമ്യം നൽകിയത്. രണ്ടര മണിക്കൂറോളം വാദം നീണ്ടുനിന്നു.
Comments