കോഴിക്കോട് : ജില്ലയിൽ ലഹരിമരുന്നുകൾ വില കുറച്ച് വിൽപന നടത്തി ലഹരിമാഫിയ . 2,000 രൂപയ്‌ക്ക് വിറ്റിരുന്ന എംഡിഎംഎ ഇപ്പോൾ വിൽക്കുന്നത് ഗ്രാമിന് 1000 രൂപക്ക്. ഗോവയിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ ജില്ലയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച രഹസ്യവിവരം ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സിന് ലഭിച്ചു.
കഴിഞ്ഞ ദിവസം പന്നിയങ്കരയിൽനിന്ന് ഡൻസാഫ് രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരാണ് ലഹരിമരുന്ന് വിലകുറച്ച് വിപണിയിൽ വിൽപ്പന നടത്തുന്നതെന്നാണ് സൂചന.
ഒരിക്കൽ ഉപയോഗിച്ചാൽ ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിലുള്ള രാസ ലഹരി മരുന്നുകളാണ് സംഘം വിൽപ്പന നടത്തുന്നത്. കോശങ്ങളെ വരെ നശിപ്പിക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിവിധ പേരുകളിലായി തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന.
പെൺകുട്ടികളെ ലക്ഷ്യം വചച്ചാണ് സംഘം ചെറുകിട വിതരണക്കാരിലൂടെ ലഹരി വസ്തുക്കൾ വിതരണം നടത്തുന്നത്. വെള്ളത്തിൽ കലക്കി കുടിക്കുകയോ പുകച്ച് വലിക്കുകയോ നേരിട്ട് കഴിക്കുകയോ ചെയ്യാവുന്ന തരത്തിലാണ് ഇവ ലഭ്യമാവുക. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ഈ ലഹരി നീണ്ടു നിൽക്കും. ജില്ലയിൽ എംഡിഎംഎയുടെ വരവ് വിപണി സജീവമാക്കിയതായാണ് പോലീസിന്റെ നിഗമനം.
Comments