ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് മുന്നറിയിപ്പുമായി എംഎം മണി. ധീരജിനെ കുറിച്ച് സിപി മാത്യു പറയുന്നത് തെമ്മാടിത്തരമാണ്. നിരപരാധിയായ കൊച്ചിനെ കൊന്നിട്ട് ഒരുമാതിരി വർത്താനം പറഞ്ഞാൽ ആളുകൾ അവന്റെ കാര്യം ആലോചിക്കുമെന്നും എന്നിട്ട് പിന്നെ ഇവിടെ ക്രമസമാധാനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും എം എം മണി പറഞ്ഞു.
ധീരജിന്റെ അവസ്ഥ ഉണ്ടാകുമെന്നൊക്കെ പറഞ്ഞു കൊണ്ട് നടന്നാൽ ആളുകൾ കയ്യിട്ട് വാരുമെന്നും അടി ഇരിക്കുന്നിടത്ത് കൊണ്ട് കരണം കൊടുത്ത് മേടിക്കാൻ ഇരിക്കുകയാണ് ഡിസിസി പ്രസിഡന്റെന്നും എം എം മണി ഉടുമ്പൻചോലയിൽ പറഞ്ഞു.
അതേസമയം, ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞത്. ഇക്കാര്യത്തിൽ ഖേദ പ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐക്കാർ കെ.എസ്.യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിന് കുത്തുകൊണ്ടതാണെന്ന് സി.പി.മാത്യു ആവർത്തിച്ചു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയാം.പോലീസ് ഉദ്യോഗസ്ഥർക്ക് ഇടതുസർക്കാർ കൂച്ചുവിലങ്ങിടുക ആയിരുന്നുവെന്നും മാത്യു ആരോപിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി എംഎം മണി രംഗത്തെത്തിയത്.
Comments