ചെന്നൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയും ബാങ്ക് ഉദ്യോഗസ്ഥരെയും മറ്റ് ചില സ്വകാര്യ വ്യക്തികളെയും സ്വാധീനിച്ച് ഇന്ത്യൻ ബാങ്കിൽ നിന്ന് അനധികൃതമായി 240 കോടിയോളം രൂപ വായ്പ നേടി കബളിപ്പിച്ചുവെന്നാണ് കേസ്.
കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഷോറൂം അടക്കമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 173 കോടിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മാർട്ടിന്റെ പേരിലുള്ള തമിഴ്നാട്ടിലെ വിവിധ കമ്പനികളുടെ ഭൂമിയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. നേരത്തെ പലതവണ കോടിക്കണക്കിന് രൂപയുടെ ആസ്തി ഇഡിയും ആദായനികുതി വകുപ്പും മരവിപ്പിച്ചിരുന്നു. 2009 ഏപ്രിൽ 1 മുതൽ 2010 ഓഗസ്റ്റ് 10 വരെ സിക്കിം ലോട്ടറിയുടെ സമ്മാനം നേടിയ ടിക്കറ്റുകൾ പെരുപ്പിച്ചു കാണിച്ച് 910 കോടി രൂപ നിയമ വിരുദ്ധമായി സ്വന്തമാക്കിയതുൾപ്പടെയുള്ള കേസുകളാണ് മാർട്ടിന്റെ പേരിലുള്ളത്.
ഇതിനകം, മാർട്ടിന്റെയും ശരവണ സ്റ്റോഴ്സിന്റെയും സ്ഥാപനങ്ങളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇഡിക്ക് ലഭിച്ച ശക്തമായ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചതെന്ന് ഇഡി വിഭാഗം അറിയിച്ചിട്ടുണ്ട്.
Comments