ബെംഗളൂരു: കർണ്ണാടകയിലെ പരിസ്ഥിതി പ്രവർത്തകയും പദ്മശ്രീ ജേതാവുമായ സാലുമരട തിമ്മയ്ക്ക് പരിസ്ഥിതി അംബാസഡർ പദവി നൽകാൻ തീരുമാനിച്ച് കർണ്ണാടക സർക്കാർ. ഇതിലൂടെ മന്ത്രിമാർക്ക് തുല്യമായ പദവിയാകും തിമ്മയ്ക്ക് ലഭിക്കുന്നത്. തിമ്മയുടെ 111 ആം ജന്മദിനച്ചടങ്ങിനിടെ കർണ്ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒദ്യോഗിക പ്രഖ്യാപനം പിന്നാലെ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നാഷണൽ ഗ്രീനറി അവാർഡ് തിമ്മയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
പൊതുജനങ്ങൾക്ക് പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥിതി അംബാസിഡറെ നിയമിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. തിമ്മക്കയുടെ ജന്മദേശത്ത് 10 ഏക്കർ ഭൂമി ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ പുതു തലമുറയിലേയ്ക്ക് എത്തിക്കുന്നതിന് പ്രത്യേക വെബ്സൈറ്റ് സംസ്ഥാന സർക്കാർ ഒരുക്കും. ഒപ്പം തിമ്മക്കയുടെ പരിസ്ഥിതി സൗഹൃദ ജീവിതം വെബ്സീരീസ് ആക്കി മാറ്റുമെന്നും സർക്കാർ വ്യക്തമാക്കി.
തുമക്കൂരുവിലെ ഗുബ്ബിയിൽ 1910 ലാണ് തിമ്മക്ക ജനിച്ചത്. ഭർത്താവിനൊപ്പം ഹുളികൽ-കുണ്ടൂർ പാതയിൽ 45 കിലോമീറ്ററിലായി 385 ആൽമരങ്ങൾ നട്ടുപരിപാലിച്ചതോടെയാണ് ഇവർ ശ്രദ്ധ നേടുന്നത്. പിന്നീട് വിവിധ ഭാഗങ്ങളിലായി 8000ത്തോളം മറ്റ് മരങ്ങളും നട്ടുവളർത്തി. ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തിമ്മക്ക പാറമടയിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ മാസം ബെംഗളൂരു കെംപെഗൗഡ ലേഔട്ടിൽ തിമ്മയ്ക്ക് വീടുവെയ്ക്കാൻ സർക്കാർ സ്ഥലം അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ തന്നെയാണ് ഇവിടെ ഇവർക്ക് വീട് നിർമ്മിച്ചു നൽകുക.
Comments