ഹൈദരാബാദ്: ഭാരതീയ ജനതാ പാർട്ടിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന ദിനമായ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം പരേഡ് ഗ്രൗണ്ടിലാകും പ്രധാനമന്ത്രി ജനങ്ങളെ കാണുകയെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവ് പുതിയൊരു മാറ്റത്തിന്റെ തുടക്കമാകുമെന്നും തെലങ്കാനയിൽ ബിജെപി ഭരണം പിടിക്കുന്നതിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ഹൈദരാബാദ് കൺവെൻഷൻ സെന്ററിലെ യോഗത്തിൽ പങ്കെടുക്കും. പാർട്ടി വിപുലീകരണം എന്നതാകും പ്രധാന അജണ്ടയെന്ന് മുതിർന്ന നേതാവ് അറിയിച്ചിരുന്നു. ഏത് മേഖലയിലാണ് കൂടുതൽ പ്രവർത്തകരെ നിയമിക്കേണ്ടതെന്നും ചർച്ച വിഷയമാകും.
നഗരത്തിൽ ബിജെപിയുടെ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകളുമുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലും കട്ട്ഔട്ടുകളും ബാനറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.18 വർഷങ്ങൾക്ക് ശേഷമാണ് ഹൈദരാബാദ് ദേശീയ നിർവാഹക സമിതി സമ്മേളനത്തിന് വേദിയാകുന്നത്.
മുൻ ദേശീയ നിർവാഹക സമിതി യോഗങ്ങളുടെയും പ്രധാനപ്പെട്ട സംഭവങ്ങളുടെയും ഫോട്ടോ എക്സിബിഷൻ സജ്ജമാക്കിയിട്ടുണ്ട്. വരുന്ന മൂന്ന് ദിവസങ്ങൾ വളരെ സുപ്രധാനമാണെന്നും ബിജെപിയ്ക്ക് അനുകൂലമായി ആളുകൾ ചിന്തിച്ച് തുടങ്ങാൻ സമ്മേളനം സഹായകമാകുമെന്നും തെലങ്കാന ബിജെപി വക്താവ് എൻവി സുഭാഷ് പറഞ്ഞു.തെലങ്കാന മുൻ എംപി കെ വിശ്വേശ്വർ റെഡ്ഡി ബിജെപിയിൽ ചേരുമെന്ന് അറിയിച്ചിരുന്നു.
Comments