പാലക്കാട്; യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിനതിരെ പ്രതിനിധികളുടെ രൂക്ഷ വിമർശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെ ഷോ കാണിക്കുകയാണെന്നും പണിയെടുക്കാൻ ഒരു വിഭാഗവും നേതാക്കളാകാൻ മറ്റൊരു വിഭാഗവുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നതിനെതിരെയും വിമർശനമുയർന്നു.അഹല്യ ക്യാമ്പസിൽ പുരോഗമിക്കുന്ന യുവ ചിന്തൻ ശിവിർ ക്യാമ്പിലാണ് നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്.സംഘടനാപ്രമേയത്തിന്മേലുളള ചർച്ചയിലാണ് പ്രതിനിധികൾ വിമർശനമുന്നയിച്ചത്.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി. കാണുന്നവർക്കൊപ്പമെല്ലാം സെൽഫി എടുത്തത് കൊണ്ട് മാത്രം സംഘടന വളരില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു പ്രതിനിധികളുടെ വിമർശനം. പല നേതാക്കളും ഇപ്പോഴും ഗ്രൂപ്പിസത്തിന്റെ വക്താക്കളാണെന്നും ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു.
പണിയെടുക്കാൻ ഒരു വിഭാഗവും നേതാക്കളാകാൻ ഒരു വിഭാഗവും എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.ഇതിന് മാറ്റമുണ്ടാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്ന് പ്രമേയം ക്യാമ്പിൽ അവതരിപ്പിക്കും. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഇന്ന് വൈകിട്ടോടെ ക്യാമ്പിന്റെ സമാപന സമ്മേളനം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും
Comments