കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടുമതിൽ ചാടിക്കടന്ന വഴിപോക്കൻ ഒരു രാത്രി മുഴുവൻ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടി. ശനിയാഴ്ച രാത്രിയാണ് ഇയാൾ വീടിനുള്ളിൽ കടന്നത്. ഞായറാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.
മതിൽ ചാടി അതീവ സുരക്ഷാ മേഖലയിൽ ഇയാൾ കടന്നത് എന്തിനാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. രാത്രി ഒരു മണിയോടെയാണ് ഇയാൾ വീടിന്നുള്ളിൽ കടന്നത്. സിസിടിവി കാമറകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണു വെട്ടിച്ച് ഇയാൾ എങ്ങനെ അകത്ത് കടന്നു എന്നതാണ് പോലീസിനെ അമ്പരപ്പിക്കുന്നത്.
സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാകാം കാരണം എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ചുമതല ഉണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്യും എന്നാണ് വിവരം. ഏതായാലും സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments