പത്തനംതിട്ട : ഓൺലൈൻ ആപ്പുവഴി വായ്പ എടുത്ത പൊതുപ്രവർത്തകന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. പഴകുളം സ്വദേശി ഷിഹാബുദ്ദീനെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ച് കമ്പനി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ഷിഹാബുദ്ദീൻ അടൂർ സ്റ്റേഷനിൽ പരാതി നൽകി.
പത്ത് ദിവസം മുമ്പാണ് ഷിഹാബുദ്ദീൻ ലോൺബ്രോ, യെസ് ക്യാഷ് എന്നീ ആപ്പുകളിൽ നിന്ന് 17,000 രൂപ വായ്പ എടുത്തത്. 15 ദിവസത്തിന് ശേഷം പലിശ അടച്ച് തുടങ്ങാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പണം കിട്ടി മൂന്നാം ദിവസം 5,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്റെ ഫോണിൽ മെസേജ് വന്നു. പണം അടയ്ക്കാതിരുന്നതോടെ ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് അശ്ലീല ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഇയാൾ പരാതി നൽകിയെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്. ഇന്ത്യക്ക് പുറത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന തട്ടിപ്പുകളായതിനാലാണ് പോലീസിന് സംഭവത്തിൽ നടപടി സ്വീകരിക്കാൻ കഴിയാത്തത്. അതേസമയം ഇത്തരം തട്ടിപ്പുകൾ മുമ്പ് നടന്ന സാഹചര്യത്തിൽ പോലീസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു.
ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും ഉൾപ്പെടെ അടിസ്ഥാനത്തിലാണ് ഇത്തരം ഓൺലൈൻ വായ്പാ കമ്പനികൾ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നത്. ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകൾ ഇല്ല എന്നിവയാണ് ലോൺ എടുക്കുന്നതിനായി ആളുകളെ പ്രരിപ്പിക്കുന്നത്. 3000 മുതൽ ഒരു ലക്ഷം വരെയാണ് ഓൺലൈൻ ആപ്പുകളുടെ വായ്പാ സേവനം. വേഗത്തിൽ കിട്ടുന്ന ഇത്തരം ലോണുകൾ തിരിച്ചടക്കാൻ തുടങ്ങുമ്പോഴാണ് ഉപഭോക്താവിന് കുരുക്ക് വീഴുന്നത്.
Comments